Tuesday, May 5, 2015

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 83

<--മുൻപിലത്തേത്                               തുടക്കം                             അടുത്തത് ->
"പ്രേമാശ്ലേഷശതങ്ങളാലതുലിതാനന്ദം വളർത്തീടുമ-
പ്പൂമാതിൻ ഭുജകല്പവല്ലരി സദാ ചുറ്റിപ്പടർന്നുള്ളതായ്
ശ്രീമൽക്കൗസ്തുഭകാന്തിയാലരുണഭാസ്സേന്തും ഗളം കോമളം
ഹാ മച്ചേതസി സന്തതം വിലസണേ സൗന്ദര്യവാരാർന്നിധേ"

പദാർത്ഥം:
പ്രേമാശ്ലേഷശതങ്ങളാൽ = പ്രേമ പൂർവ്വമുള്ള നൂറുകണക്കിനു കെട്ടിപ്പിടിക്കലുകളാൽ
അതുലിതാനന്ദം = താരതമ്യമില്ലാത്ത ആനന്ദം
വളർത്തീടും = വളർത്തുന്ന
പൂമാതിൻ = മഹാലക്ഷ്മിയുടെ
ഭുജ = കൈകളാകുന്ന
കല്പവല്ലരി = കല്പവൃക്ഷത്തിൽ പടരുന്ന ഒരു വള്ളി
സദാ = എല്ലായ്പോഴും
ചുറ്റിപ്പടർന്നുള്ളതായ് = ചുറ്റിപ്പടർന്നുള്ളതായി
ശ്രീമൽകൗസ്തുഭകാന്തിയാൽ = ഐശ്വര്യമുള്ള കൗസ്തുഭത്തിന്റെ കാന്തിയാൽ
അരുണഭാസ്സേന്തും = ചുവന്ന തിളക്കും വഹിക്കുന്ന
ഗളം = കഴുത്ത്
കോമളം = ഭംഗിയുള്ള
ഹാ മച്ചേതസി = ഹാ എന്റെ മനസ്സിൽ
സന്തതം വിലസണേ = നിൽക്കാതെ വിലസിക്കണേ
സൗന്ദര്യവാരാർന്നിധേ = സൗന്ദര്യത്തിന്റെ കടലേ

ശ്ലോകാർത്ഥം:
അല്ലയോ സൗന്ദര്യത്തിന്റെ കടലേ, പ്രേമ പൂർവ്വമുള്ള നൂറുകണക്കിനു കെട്ടിപ്പിടിക്കലുകളാൽ താരതമ്യമില്ലാത്ത ആനന്ദം വളർത്തുന്ന മഹാലക്ഷ്മിയുടെ കൈകളാകുന്ന, കല്പവൃക്ഷത്തിൽ പടരുന്ന കല്പവള്ളി, എല്ലായ്പോഴും ചുറ്റിപ്പടർന്നുള്ളതായി ഐശ്വര്യമുള്ള കൗസ്തുഭത്തിന്റെ കാന്തിയാൽ ചുവന്ന തിളക്കം വഹിക്കുന്ന ഭംഗിയുള്ള കഴുത്ത് ഹാ എന്റെ മനസ്സിൽ നിൽക്കാതെ വിലസിക്കണേ.

വ്യാഖ്യാ:
കഴുത്തിനെ വർണ്ണിക്കുന്നു. രമയുടെ കൈകളെ വള്ളിയോടൊപ്പം അഭീഷ്ടങ്ങളെല്ലാം തരുന്ന കല്പവള്ളിയായ്തന്നെ ഉപമിക്കുന്നു.

No comments:

Post a Comment

അഭിപ്രായം