Tuesday, May 5, 2015

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 81

<--മുൻപിലത്തേത്                                  തുടക്കം                            അടുത്തത് ->

"അത്യന്തം മൃദുലം കപോലയുഗളം സ്വച്ഛാംബരശ്യാമളം
ശ്രുത്യാലംബിവിലംബികുണ്ഡലരുചാ വിദ്യുല്പ്രഭാമണ്ഡിതം
നിത്യം പ്രേമവികന്പിതാംഗി രമയാൽ ബിംബോഷ്ഠ സംലാളിതം
മത്യാ ഭാവനചെയ്കിലുൾപ്പുളകമാർക്കുണ്ടായിടാ ഭക്തിയാൽ"

പദാർത്ഥം:
അത്യന്തം മൃദുലം = ഏറ്റവും മാർദ്ദവമുള്ള
കപോലയുഗളം = രണ്ടു കവിളുകൾ
സ്വച്ഛാംബരശ്യാമളം = തെളിഞ്ഞ ആകാശം പോലെ നീലനിറമുള്ളത്
ശ്രുത്യാലംബി = ചെവികളെ ആശ്രയിച്ച്
വിലംബി = തൂങ്ങിക്കിടക്കുന്ന
കുണ്ഡല രുചാ = കുണ്ഡലങ്ങളുടെ ശോഭയാൽ
വിദ്യുല്പ്രഭാമണ്ഡിതം = ഇടിമിന്നൽ അലങ്കരിക്കുന്ന
നിത്യം പ്രേമവികന്പിതാംഗി = എന്നും പ്രേമത്താൽ ശരീരം വിറക്കുന്ന
രമായാൽ = മഹാലക്ഷ്മിയാൽ
ബിംബോഷ്ഠ = തൊണ്ടിപ്പഴം പോലുള്ളചുണ്ടുകളാൽ
സം ലാളിതം = നല്ലവണ്ണം ലാളിക്കപ്പെട്ട
മത്യാ = മനസ്സിൽ
ഭാവനചെയ്കിൽ = ഭാവന ചെയ്താൽ
ഉൾപ്പുളകമാർക്കുണ്ടായിടാ = ആർക്കാണ് ഉള്ളിൽ കുളിരിടാത്തത്
ഭക്തിയാൽ = ഭക്തികൊണ്ട്.

ശ്ലോകാർത്ഥം:
ചെവികളെ ആശ്രയിച്ച് തൂങ്ങിക്കിടക്കുന്ന കുണ്ഡലങ്ങളുടെ ശോഭയാൽ ഇടിമിന്നൽ അലങ്കരിക്കുന്ന തെളിഞ്ഞ ആകാശം പോലെ നീലനിറമുള്ള ഏറ്റവും മാർദ്ദവമുള്ള രണ്ടു കവിളുകൾ എന്നും പ്രേമത്താൽ ശരീരം വിറക്കുന്ന മഹാലക്ഷ്മിയാൽ തൊണ്ടിപ്പഴം പോലുള്ളചുണ്ടുകളാൽ നല്ലവണ്ണം ലാളിക്കപ്പെട്ടതായിട്ട് മനസ്സിൽ ഭാവന ചെയ്താൽ ആർക്കാണ് ഉള്ളിൽ ഭക്തികൊണ്ട് കുളിരിടാത്തത്.

വ്യാഖ്യാ:
തെളിഞ്ഞ നീലാകാശം ഇടിമിന്നലാൽ ശോഭിക്കുന്നതും, മൃദുലമായ നീല കവിളുകളിൽ കുണ്ഡലങ്ങളുടെ മിന്നൽ ശോഭിക്കുന്നതുമായുള്ള ഉപമ അനുപമം.

No comments:

Post a Comment

അഭിപ്രായം