Tuesday, April 15, 2014

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 7

<-മുൻപിലത്തേത്                        തുടക്കം                             അടുത്തത് ->          
"നാരം കാരണവാരിയെന്നറിവതാം നീരം ഭവാൻ സൃഷ്ടിത-
ന്നാരംഭത്തിലതിൽ ശയിക്കുവതിനാൽ നാരായണാഭിഖ്യനായ്
ആരാണിപ്പരമാർത്ഥമോരുവതവൻ സംസാരവൻസാഗരാൽ
സ്വൈരം തീരമണഞ്ഞഖണ്ഡ പരമാനന്ദേ ലയിപ്പൂ ഹരേ"

പദാർത്ഥം:
നാരം = ജലം.
കാരണവാരി = കാരണമാകുന്ന ജലം.
നീരം = ജലം
നാരയണാഭിഖ്യനായ് = നാരായണൻ എന്ന പേരിലറിയപ്പെട്ടു
പരമാർത്ഥം = പരമമായ അർത്ഥം
ഓരുവത് = വിചാരിക്കുന്നത്
സംസാരം = പരിപൂർണ്ണമായ അർത്ഥം
സാഗരാൽ = സാഗരത്തിൽ നിന്ന്
സ്വൈരം = ശാന്തം
അഖണ്ഡ = കഷണങ്ങളില്ലാത്ത
ലയിപ്പൂ = ലയിക്കുന്നു.

ശ്ലോകാർത്ഥം:
സൃഷ്ടിയുടെ ആരംഭത്തിൽ ഭവാൻ നാരം എന്നറിയപ്പെടുന്ന കാരണ ജലത്തിൽ കിടക്കുന്നതുകൊണ്ട് നാരയണൻ എന്ന് പേരുവന്നു. അല്ലയോ ഹരേ, ഈ പരമമായ അർത്ഥം ആരാണ് വിചാരിക്കുന്നത്, അവൻ എല്ലാത്തിന്റെയും അർത്ഥമായ കടലിന്റെ തീരത്ത് ശാന്തമായി (സ്വേച്ഛപോലെ) ഇടതടവില്ലാത്ത ഏറ്റവും വലിയ ആനന്ദത്തിൽ ലയിക്കുന്നു.

വ്യാഖ്യാ:
ഈ കവിതാശ്ലോകത്തിന്റെ വൃത്ത പദസൗകുമാര്യം ആദ്യം ആസ്വദിക്കാം. സംസ്കൃത വൃത്തങ്ങളിൽ യതി എന്നൊരു വിശേഷമുണ്ട്. അവിടെ പദങ്ങൾ മുറിയാൻ പാടില്ല എന്നാണ് നിയമം. പലപ്പോഴും കവികൾ പദസൗകര്യത്തിനു വേണ്ടി ഇതു മറികടക്കാറുണ്ട്. ശാർദ്ദൂലവിക്രീഡിതത്തിൽ പന്ത്രണ്ടക്ഷരം കഴിയുമ്പോഴാണ് യതി വരുന്നത്. സ്രഗ്ധരയിൽ ഓരോ ഏഴക്ഷരം കഴിയുമ്പോഴും യതി വരും അങ്ങിനെ ഇരുപത്തൊന്നക്ഷരം. പാടാൻ സൗകര്യം വരുന്നതിന് ഇത് ഏറെ സഹായിക്കും.
"പന്ത്രണ്ടാൽ മസജം സതം ത ഗുരുവും ശാർദ്ദൂലവിക്രീഡിതം"
എന്നാണ് ഏ. ആർ. ആർ. ഇതിനു ലക്ഷണം പറഞ്ഞിട്ടുള്ളത്.
ഈശ്ലോകത്തിൽ, ആദ്യത്തെ വരിയിൽ 'ന്നറിവതാം' എന്ന വാകിൽ പന്ത്രണ്ടക്ഷരം കഴിഞ്ഞ യതി. രണ്ടാമത്തെ വരിയിൽ 'ക്കുവതിനാൽ', മൂന്നാമത്തെ വരിയിൽ 'രുവതവൻ', നാലമത് 'ഡപരമാ' എന്നിങ്ങിനെ. ദ്വിതീയാക്ഷരപ്രാസം 'ര'. ഓരോ വരിയിലും രണ്ടാമത്തെ അക്ഷരം. 'നാരം, നാരം, ആരാ, സ്വൈരം' ഈ വാക്കുകൾ. ഇതു ശ്രദ്ധിച്ചുകൊണ്ട് ചൊല്ലുമ്പോൾ ശ്ലോകത്തിന്റെ സുഖമറിയാം. എന്നാൽ ഒരു പടി കൂടി കടന്ന്, യതി കഴിഞ്ഞുള്ള വാക്കുകളിലും ആദ്യത്തെ രണ്ടു വരികളിൽ ദ്വിതീയാക്ഷരപ്രാസം കൊണ്ടുവന്നു. പദശോഭ വീണ്ടും കൂടി. ദോഷൈകദൃക്കുകൾ നാലാമത്തെ വരിയിൽ 'പരമാനന്ദ' പദം മുറിഞ്ഞ് യതിഭംഗം വന്നു പറയാൻ മതി. എന്നാൽ അവിടെയും, പരമ + ആനന്ദം എന്ന് പിരിക്കാവുന്നതുകൊണ്ട് സന്ധി മാത്രമേ മുറിഞ്ഞിട്ടുള്ളു, യതി മുറിഞ്ഞിട്ടില്ല.

ഇനി  ഇത്രയും സുകുമാരമായ ഈ ശ്ലോകത്തിന്റെ അർത്ഥഗാംഭീര്യം നോക്കാം.
നാരം, നീരം, വാരി എന്നിങ്ങിനെ മൂന്നു പദങ്ങൾ ജലത്തെ പ്രതിനിധീകരിക്കാൻ ഗുരു ഉപയോഗിച്ചിട്ടുണ്ട്. ശ്രദ്ധേയമായ പദങ്ങൾ:

വാരി             -      ചലനമില്ലാത്ത ജലം / ചലിക്കുന്ന പുഴ
അയനം        -       സ്ഥിതി ചെയ്യുന്നു / ചലിക്കുന്നു.
സാഗരം        -       ഒഴുകാത്ത ജലം / ചലനാത്മകം.

നാരം പ്രപഞ്ചകാരണമായ ജലം എന്നത് പ്രസിദ്ധാർത്ഥമാണ്. 'സൃഷ്ടിതന്നാരംഭത്തിൽ' എന്ന് പറഞ്ഞതു കൊണ്ട്, പ്രളയാവസ്ഥ തന്നെ. എല്ലാം ജലമയം. ഭഗവാൻ ആ ജലത്തിൽ അയനം ചെയ്യുന്നു, ശയിക്കുന്നു. അതുകൊണ്ട് 'നാരായണൻ' എന്ന പേരു വന്നു.

സൃഷ്ടി 'ദാ ഇപ്പ തുടങ്ങും' എന്ന അവസ്ഥ. പ്രളയ സമയം എല്ലാം ജലമയമാണ്. എല്ലാം അതിൽ ചേർന്ന് ലയിച്ചു കഴിഞ്ഞിരിക്കുന്നു. കാലം പോലും ഇല്ലാത്ത അവസ്ഥ. സൃഷ്ടി തുടങ്ങിയാൽ കാലം നിലവിൽ വരും. ചലനം തുടങ്ങും. ഒഴുക്കു തുടങ്ങും. അതുകൊണ്ട് ഗുരു ഉപയോഗിച്ച വാക്കു നോക്കൂ. 'വാരി'. വാരണം ചെയ്യപ്പെട്ട ജലം. നദിയിലെ അണക്കെട്ട് പോലെ തടുക്കപ്പെട്ട ജലം.

സൃഷ്ടി തുടങ്ങുന്ന നിമിഷം (നിമിഷം പോലും കാലാന്തർഗ്ഗതമാണ്. ഇവിടെ മനുഷ്യ ഭാഷയുടെ പരിമിതി കൊണ്ടാണ് ഇങ്ങിനെ ഒക്കെ ഉപയോഗിക്കേണ്ടി വരുന്നത്.) അതു ചലനാത്മകമായി ഒഴുകാൻ തുടങ്ങുന്നു. അപ്പോഴും അതിനെ 'വാരി' എന്നു പറയാം. ഭഗവാനും അപ്പോൾ ഒഴുകാൻ തുടങ്ങുന്നതു കൊണ്ട് 'അയനൻ'! അപ്പോഴും 'നാരായണൻ' തന്നെ!!

എവിടേക്കൊഴുകുന്നു? നദികൾ, ലോകത്തിലെ എല്ലാ ജലവും, സാഗരത്തിലേക്കാണല്ലോ ഒഴുകുന്നത്. അതുകൊണ്ട് സാഗരത്തിനു കാരണം വാരി തന്നെ. അതുപോലെ, സംസാരത്തിനു കാരണം നാരം തന്നെ! ഇവിടെ 'കാരണ വാരി', കാരണ നദി, 'സംസാര സാഗരത്തിലേക്ക്' ഒഴുകുന്നു.  സംസാരത്തിന് 'സരതി' ചലിക്കുന്നു എന്ന വാക്കിൽ നിന്ന് ജനിച്ചതിനാൽ, ചലനാത്മകത പ്രസിദ്ധം. എന്നാൽ,  സമ്യക്കായ സാരം എന്നെടുക്കുന്നതാവും ഇവിടെ കൂടുതൽ ഉചിതം. സാരം അർത്ഥം. പ്രപഞ്ചം പദാർത്ഥങ്ങളാൽ നിറഞ്ഞിരിക്കുന്നു. എല്ലാ പദാർത്ഥങ്ങളൂടെയും, (സമ്യക് പദാർത്ഥം) ആകെത്തുകയാണ് സംസാരം. എല്ലാത്തിന്റെയും അർത്ഥം സംസാരത്തിലുണ്ട്. ഒന്നിന്റെയും അർത്ഥമന്വേഷിച്ച് പ്രപഞ്ചത്തിനു പുറത്തു പോകാൻ പറ്റില്ല.

ഈ പരമാമായ അർത്ഥം ആരാണ് വിചാരിക്കുന്നത്, മനസ്സിലാക്കുന്നത്, അവൻ ഇതേ സംസാര സാഗരത്തിന്റെ തീരത്തേക്ക് ശാന്തമായി അണയുന്നു. കര കയറുന്നു. അങ്ങിനെ അവൻ ഇടതടവില്ലാത്ത, മുറിഞ്ഞു പോകാത്ത, പരമാനന്ദത്തിൽ ലയിക്കുന്നു. അർത്ഥം (ധനം) കൊണ്ട് ആനന്ദം കിട്ടുമെങ്കിലും, 'പരമാർത്ഥം' കൊണ്ട് 'പരമാനന്ദം' തന്നെ!

'ആനന്ദം' ബ്രംഹണോ രൂപം തച്ച ദേഹേ വ്യവസ്ഥിതം തസ്യാഭിവ്യഞ്ജകാ: മപഞ്ചകാ: പഞ്ചമകാരാ:...' എന്ന് കല്പസൂത്രം. (പ.ക.സൂ. 12) ബ്രഹ്മം 'ആനന്ദരൂപ' മാണ്. ആനന്ദം ദേഹത്തിൽ വ്യവസ്ഥിതമായിരിക്കുന്നു. എങ്ങിനെ? 'ആനന്ദത്തിന്റെ അഭിവ്യഞ്ജകങ്ങളാണ് (പ്രതിനിധാനങ്ങൾ/പ്രകടീകാരങ്ങൾ) പഞ്ചമകാരങ്ങൾ. (ഗുരുമുഖത്തു നിന്നറിയണം). അപ്രകാരം, ഈ പഞ്ചമകാരങ്ങൾ കൊണ്ടുള്ള അർച്ചനം അപ്രകടമായി ചെയ്താൽ, പരമാനന്ദത്തിലെത്താം. 'ശരീര കഞ്ചുകിത: ശിവോ ജീവോ നിഷ്കഞ്ചുക: പരശിവ:' (പ.ക.സൂ.5) എന്നതു കൊണ്ട്, പഞ്ച കഞ്ചുക (അന്നമയാദി ആനന്ദമയ പര്യന്ത പഞ്ച കോശങ്ങൾ) പരിമിത പരിക്ലിപ്തമായ ദേഹത്തിൽ വ്യവസ്ഥിതമായ 'ആനന്ദം വിട്ട്', സ്വയം പരമാനന്ദമായി, ശിവനായി മാറുന്നു. മുപ്പത്താറു തത്വങ്ങളിൽ 'പരമശിവൻ' മുതൽ 'രാഗ' തത്വം വരെ വാരി ജലമായി നിൽക്കുന്നു. പത്താമത്തെ തത്വമായ 'കാല' തത്വം പ്രകടമാകുന്നതോടുകൂടി, വാരി പുഴയാകുന്നു. ആറാമത്തെ തത്വമായ 'മായ' യുടെ 'ഇത് ജഗത് ആണ് എന്ന 'ഭേദബുദ്ധി' പ്രകടമാവുന്നതുവരെ അദ്വൈതം നിലനിൽക്കുന്നു. ഏഴാമത്തെ തത്വമായ 'അവിദ്യ'യാണ് അതുവരെയുള്ള 'പരശിവ'ന്റെ അഭേദബുദ്ധി മറച്ച് (തിരോധാനകരീശ്വരീ**) ഭേദബുദ്ധി നിലവിൽ വരുത്തുന്നത്. അതുവരെയും 'ഈശാവസ്യമിദം സർവ്വം യത് കിഞ്ച ജഗത്യാം ജഗത്' എന്ന 'വിദ്യ' സാക്ഷാത് ആണ്. അതുകൊണ്ടാണ് പത്താമത്തെ തത്വമായ 'കാല' പ്രകടത്വത്തോടുകൂടി, 'നിത്യത' മൂടപ്പെട്ടിട്ട്, 'ജനിക്കുന്നു, വളരുന്നു, പരിണമിക്കുന്നു, ക്ഷയിക്കുന്നു, നശിക്കുന്നു' എന്ന 'ഷഡ്ഭാവങ്ങൾ' പ്രകടമാവുന്നത്. ഇത് മനസ്സിലാക്കുന്നവൻ, സംസാഗരസാഗരത്തിന്റെ തീരം ശന്തമായി അണയുന്നു.

അങ്ങിനെ ശബ്ദ, ഭാഷാ, അലങ്കാര, അർത്ഥ തലങ്ങളിൽ ഓരൊന്നിലും അഗാധത പ്രദർശിപ്പിച്ചുകൊണ്ട് വേദാന്ത താന്ത്രിക വൈഷ്ണവ ശൈവ ശാക്തേയാർത്ഥങ്ങൾ സമന്വയിപ്പിച്ച ഈ ശ്ലോകവും ഒരു 'സാഗരം' തന്നെ. വീണ്ടും വീണ്ടും വിചാരിക്കുന്തോറും കൂടുതൽ കൂടുതൽ അർത്ഥങ്ങൾ കണ്ടു കിട്ടുന്നതു പോലെ.

No comments:

Post a Comment

അഭിപ്രായം