Saturday, April 12, 2014

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 6

<-മുൻപിലത്തേത്                                 തുടക്കം                                അടുത്തത് ->
"സർവ്വാധീശ ഭവൽകൃപയ്കു ചെറുതും പാത്രീഭവിക്കായ്കിലോ
ഗ(ശ?)ർവാദ്യർക്കുമതീവദുഷ്കരമഹോ ത്വന്മായതൻ ലംഘനം
സർവ്വം ചേതസി വാസുദേവമയമായ്കാണുന്നതാരപ്പുമാൻ
ദുർവ്വാരം ഗുണബന്ധനത്തെയതിലംഘിക്കുന്നു യത്നം വിനാ"

കുറിപ്പ്: മൂലം അച്ചടിയിൽ 'ശർവാദ്യർ' എന്ന് അടിച്ചിട്ടുള്ളത് അതിൽ തന്നെ ചേർത്തിട്ടുള്ള 'ശുദ്ധിപത്രം' അബദ്ധം എന്ന് പറഞ്ഞ്, 'ഗർവാദ്യർ' എന്ന് സുബദ്ധമാക്കിയിട്ടുണ്ട്. പക്ഷേ എന്റെ പരിമിതമായ അറിവു വച്ചും മറ്റു പണ്ഡിതരുമായി സംസാരിച്ചതിൽ നിന്നും 'ഗർവാദ്യർ' എന്ന വാക്കിന് വലിച്ചു നീട്ടി എന്തെങ്കിലും അസംബന്ധാർത്ഥം പറയാമെങ്കിലും, 'ശർവാദ്യർ' തന്നെയാണ് ഇവിടെ അത്യുചിതം.

പദാർത്ഥം:
സർവ്വാധീശ = എല്ലാത്തിന്റെയും മേലെ അധികാരമുള്ളവൻ
കൃപ = വാൽസല്യം



പാത്രീഭവിക്കുക = പാത്രമായിത്തീരുക
ഗർവാദ്യർ = പ്രത്യേകിച്ചർത്ഥമൊന്നുമില്ല.
ശർവാദ്യർ = ശിവൻ മുതലായവർ
അതീവ = വളരെ
ദുഷ്കരം = സാധിക്കാൻ ബുദ്ധിമുട്ടുള്ള
അഹോ = ആശ്ചര്യദ്യോതകം
ത്വന്മായ = അവിടുത്തെ മായ
ലംഘനം = മറികടക്കുന്നത്
സർവ്വം = എല്ലാം
ചേതസി = ചിദ് സ്ഫുരണമായ മനസിൽ
പുമാൻ = പുരുഷൻ
ദുർവാരം = മറികടക്കാൻ പറ്റാത്ത
ഗുണ ബന്ധനം = സ്വഭാവങ്ങളുടെ കെട്ടുപാട്
അതിലംഘിക്കുക = മറികടക്കുക
യത്നം = ശ്രമം
വിനാ = ഇല്ലാതെ

ശ്ലോകാർത്ഥം:
എല്ലാത്തിന്റെയും അധീശനായ അവിടുത്തെ വാൽസല്യത്തിനു അല്പം പോലും പാത്രമായില്ലെങ്കിൽ, ശിവൻ മുതലായവർക്കു പോലും അവിടുത്തെ മായയെ തരണം ചെയ്യാൻ വളരെ വിഷമം. എല്ലാം മനസ്സിൽ വാസുദേവമയമായി ആരു കാണുന്നുവോ, അവൻ മറികടക്കാൻ പറ്റാത്ത സ്വഭാവ കെട്ടുപാടുകളെ ഒരു ശ്രമവും ചെയ്യാതെ മറികടക്കുന്നു.

വ്യാഖ്യാ:
അവിടുന്ന് അധീശനാണ്. ഈശൻ പരമാധികാരമുള്ളവൻ. നിഗ്രഹാനുഗ്രഹ ശക്തികൾ വ്യക്തം. അധീശൻ മുകളിലാണ്. എന്തിന്റെ മുകളിലല്ല അവിടുന്ന്? ഒന്നുമില്ല. സർവ്വം. നിഗ്രഹാനുഗ്രഹശക്തികൾക്ക് വിഷയമല്ലാത്തതൊന്നുമില്ല.  അങ്ങിനെയുള്ള അവിടുത്തെ വാൽസല്യത്തിന് പാത്രമാവണം. അധീശനായ അങ്ങെക്കു പോലും വാൽസല്യം ചൊരിയണമെങ്കിൽ ഒരു പാത്രം വേണമല്ലോ! ഓട്ട പാത്രമായാൽ പറ്റില്ല. അങ്ങിനെ അങ്ങയുടെ കരുണാ വാൽസല്യങ്ങൾ സംഭരിക്കാൻ പറ്റുന്ന ഒരു പാത്രമാവാൻ പറ്റണം. എത്ര? 'ചെറുതും'. അല്പം. അത്ര മതി അങ്ങയുടെ കൃപ. പക്ഷേ ആ ഒരിറ്റു കരുണ അങ്ങയിൽ നിന്നും ഏറ്റു വാങ്ങാൻ കഴിയുന്നൊരു പാത്രമായില്ലെങ്കിൽ!
ശിവൻ തുടങ്ങിയവർ. ശിവൻ! പിന്നെന്ത് 'ആദ്യർ'. സാക്ഷാൽ ശിവനു പറ്റാത്തതാണോ മറ്റുള്ളവർക്ക് പറ്റുന്നത്! ശിവൻ മുതലായ സകല ദേവഗണങ്ങൾക്കും. ദുഷ്കരം - ചെയ്യാൻ വളരെ ബുദ്ധിമുട്ടുള്ള. വെറും ദുഷ്കരം തന്നെയല്ല, അതീവ ദുഷ്കരം. ചില കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടുള്ളതാണെങ്കിലും കുറയൊക്കെ ശ്രമിച്ചാൽ കഴിയും. പക്ഷെ ഇവിടെ ഈ 'അതീവ' യുടെ ചേർച്ച കൊണ്ട് ഗുരു സൂചിപ്പിക്കുന്നത്, തികഞ്ഞ അസാദ്ധ്യത്വം തന്നെ. പറ്റുകയേ ഇല്ല. എന്ത് പറ്റില്ല?  അവിടുത്തെ മായയെ മുറിച്ചുമാറ്റാൻ. എതിർ നിൽക്കാൻ. ആ മായയിൽ നിന്ന് രക്ഷപ്പെടാൻ. 'ലോകാന്തേ തവ മായ തന്നെ' എന്നു തുടങ്ങുന്ന മൂന്നാമത്തെ ശ്ലോകത്തിൽ പറയുന്നുണ്ട്, ആ സ്വന്തം മായയെ തന്നിലേക്ക് തന്നെ ഇല്ലാതാക്കിയിട്ട്, സച്ചിദാനന്ദസ്വരൂപന്നയി അവിടുന്നു മേവുന്നു. അപ്പോൾ ആ മായയെ ഇല്ലാതാക്കുന്നതുവരെ ശുദ്ധ ചിദാനന്ദമല്ലാത്ത ഭൗതിക രൂപങ്ങളും അവിടുന്നു സ്വീകരിക്കുന്നു. സ്വന്തം മായയെ സ്വയം ഇല്ലാത്താക്കുന്നതു വരെ ജനനമരണാദികൾക്ക് വിധേയനാണ് അവിടുന്ന്. പിന്നെന്തു പുമാൻ. ഭൂജാതനായ പുരുഷൻ!

വാസുദേവമയം. മയം. ഉണ്ടാക്കപ്പെട്ടത്. ചിന്മയം - ചിത്തു കൊണ്ടുണ്ടാക്കപ്പെട്ടത്. തേജോമയം - തേജസ് കൊണ്ടുണ്ടാക്കപ്പെട്ടത്. അങ്ങിനെ വാസുദേവനാൽ ഉണ്ടാക്കപ്പെട്ടത്. എങ്ങിനെ വെള്ളം കൊണ്ടുണ്ടാക്കപ്പെട്ട മഞ്ഞു കണങ്ങൾ തിരികെ വെള്ളമാവുകയും വീണ്ടും മഞ്ഞാവുകയും ചെയ്യുന്നു, എങ്ങിനെ മണ്ണുകൊണ്ടുണ്ടാക്കപ്പെട്ട കുടം മണ്ണായിത്തീരാനും വീണ്ടും കുടമായിത്തീരാനും   സമർത്ഥമാവുന്നു, അതുപോലെ 'വാസുദേവമയം' സ്വയം വാസുദേവനായി മാറാനും വീണ്ടും 'സർവ' പദാർത്ഥങ്ങളായി മാറാനും സമർത്ഥമാണ്. ഇക്കാണുന്നതും കാണാത്തതുമായ എല്ലാത്തിനെയും ഇപ്രകാരം വാസുദേവ മയമായി കാണുന്ന പുരുഷനാരോ!
 പുംസ് എന്ന സംസ്കൃത ധാതുവിൽ നിന്നും പരിണമിച്ചതാണെങ്കിലും സംസ്കൃതത്തിൽ 'പുമാൻ' ഇല്ല. മലയാളത്തിൽ പുരുഷൻ, രക്ഷിക്കുന്നവൻ എന്നിങ്ങിനെ അർത്ഥം കാണാം. പുംസ് എന്ന സംസ്കൃത ധാതുവിന് 'ആത്മാവ്' എന്നർത്ഥമുള്ളതും ഇവിടെ മണിപ്രവാളത്തിലെടുക്കാം. എന്നാൽ പുമാൻ എന്നത് മനുഷ്യൻ എന്ന അർത്ഥത്തിലേ ഗുരു ഇവിടെ സ്വീകരിച്ചിട്ടുള്ളു. കാരണം ഗുരുവിനും പരമഗുരുവിനും സ്ത്രീകൾ ശിഷ്യരായിരുന്നു. അതിനാൽ മൃഗാതിരിക്തരായ മനുഷ്യർ എന്ന അർത്ഥം എടുത്താൽ മതി.

ദുർവാരം. വാര എന്ന സംസ്കൃത വാക്കിന് തടുത്തു നിർത്തുക എന്നാണർത്ഥം. ദുർവാരം തടുത്തു നിർത്താൻ പറ്റാത്ത. ഗുണബന്ധനം. സ്വഭാവങ്ങളുമായുള്ള ചേർച്ച. ഗുണം വൈശേഷികന്റെ സപ്തപദാർത്ഥങ്ങളിലൊന്ന്. ദ്രവ്യ ഗുണ കർമ്മ സാമാന്യ വിശേഷ സമവായ അഭാവ സപ്തപദാർത്ഥാ: ഇവിടെ ഗുണം ഒന്നിനെ മൊറ്റൊന്നിൽ നിന്ന് വേർതിരിക്കുന്ന സ്വഭാവവിശേഷമാണ്. നന്മ എന്ന അർത്ഥമല്ല ഇവിടെ. ബന്ധനം. ഒന്നില്ലാതെ മറ്റെതിനു നിലനിൽക്കാൻ പറ്റാത്ത അവസ്ഥയാണ് ബന്ധനം. സ്വഭാവങ്ങളില്ലാതെ നിലനിൽക്കാൻ പറ്റാത്ത അവസ്ഥയാണ് 'ഗുണബന്ധനം'. അതിനെ തടുത്തു നിർത്തണമെങ്കിൽ, അത് ചലനാത്മകമായിരിക്കണം. പുമാൻ, പഞ്ചഭൂതാദി, പഞ്ചഗുണാദി, ദശേന്ദ്രിയാദി മുപ്പത്താറ് തത്വങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. അതിലൊന്നത്രെ കാലം. കാലം പ്രവഹിക്കുന്നതാണ്. ഈ തത്വ ബന്ധനം നിശ്ചലമായിരുന്നെങ്കിൽ, അത് ശുദ്ധജ്ഞാനാവസ്ഥ തന്നെയായേനെ. അതല്ല. ആ ഒഴുക്കിനെ, ആ ഗുണ ബന്ധനത്തിനെ. അതിലംഘിക്കുന്നു. ലംഘനം തന്നെ നിഷേധം. മറികടക്കൽ. അതിലംഘനം, ആലംഘനത്തിന്റെ ശക്തി കൂട്ടുന്നു. അതു തന്നെയാണ് 'യത്നം വിനാ' എന്ന പ്രയോഗത്തിലൂടെ വീണ്ടും സൂചിപ്പിച്ചിരിക്കുന്നത്.

1 comment:

  1. ശ്രമം ശ്ലാഘനീയം തന്നെ. വ്യാഖാനം മനോഹരമായിട്ടുണ്ട്. ഗുരുനാഥന്‍റെ ചിത്രവും എഴുത്തും ധാരാളം സുഖസ്മരണകളുണര്‍ത്തുന്നതാണ്. ബാക്കി അഭിപ്രായങ്ങള്‍ വഴിയെ എഴുതാം.

    ReplyDelete

അഭിപ്രായം